തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആര്‍.എഫ്) നിന്ന് 4 ലക്ഷം രൂപയും നല്‍കാനാണ് തീരുമാനം. പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കും.പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എം രാമചന്ദ്രന്‍ അധ്യക്ഷനായാണ് അന്വേഷണം നടത്തുക.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നും മന്ത്രിമാരായ വി.എന്‍ വാസവന്‍, ആര്‍ ബിന്ദു, കെ രാജന്‍, എം.ബി രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, അപകടസ്ഥലത്ത് 32 പേര് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ടെന്നും എന്തെങ്കിലും വീഴ്ച്ചയുണ്ടാകുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ മരിച്ചവരില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.30നാണ് അപകടമുണ്ടായത്.
അപകടസ്ഥലത്ത് കൂടുതല്‍ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള വിപുലമായ പരിശോധന ഇന്ന് രാവിലെ ആരംഭിച്ചു.
അപകടസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രോണ്‍ പരിശോധനയ്ക്ക് പുറമെയാണ് വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളെ എത്തിച്ചത്. നിലവില്‍ 23 ഓളം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിനായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.















