വീണ്ടും​ രോ-കോ…. സിഡ്നിയിൽ കത്തിജ്ജ്വലിച്ച് ഇതിഹാസങ്ങൾ; രോഹിത് (121*), കോഹ്‍ലി (74*); ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

On: October 25, 2025 4:20 PM
Follow Us:
പരസ്യം

സിഡ്നി: ‘ജെൻ സി’ നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരനിരക്കിടയിലും പ്രതിഭയുടെ ക്ലാസും സ്കില്ലും തെളിയിച്ച് ​വീണ്ടും രോഹിത് ശർമ, വിരാട് കോഹ്‍ലി കാലം. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം സമ്മാനിച്ച ഇന്നിങ്സുമായി മുൻ നായകർ കളം വാണപ്പോൾ ആരാധകർക്ക് ത്രില്ലർ മത്സരക്കാഴ്ചയായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച മുൻ നായകർ 168 റൺസിന്റെ ഉജ്വല കൂട്ടുകെട്ടുമായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓപണറായി ക്രീസിലെത്തിയ രോഹിത് ശർമ 121 റൺസും, ശുഭ്മാൻ ഗില്ലിനു ശേഷം (24) ക്രീസിലെത്തിയ വിരാട് കോഹ്‍ലി 74 റൺസും കുറിച്ചു.

ആസ്ട്രേലിയൻ മണ്ണിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിന് പുറത്തായി വിമർശനങ്ങളേറ്റുവാങ്ങിയ ​വിരാട് ബാറ്റ് കൊണ്ട് മറുപടി നൽകി തലയുയർത്തി തന്നെ മടങ്ങുകയായി.

ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയ പടുത്തുയർത്തിയ 236 റൺസ് എന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 46.4 ഓവറിൽ ആസ്ട്രേലിയൻ നിര പുറത്തായി.

ഇന്ത്യക്ക് 38.3 ഓവറിൽ രോഹിതിന്റെയും കോഹ്‍ലിയുടെയും ബാറ്റിങ് മികവിൽ ലക്ഷ്യം മറികടക്കാൻ കഴിഞ്ഞു. 125 പന്തിൽ മൂന്ന് സിക്സും 13 ബൗണ്ടറിയും പറത്തിയാണ് രോഹിത് 121 റൺസ് അടിച്ചു കൂട്ടിയത്. താരത്തിന്റെ 33ാം ഏകദിന സെഞ്ച്വറി കൂടിയാണിത്.

അർധ സെഞ്ച്വറി നേടിയ മാറ്റ് റെൻഷോയാണ് (56) ആതിഥേയരുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ വമ്പൻ സ്കോർ അടിച്ചെടുക്കാമെന്ന ഓസീസ് മോഹം പൊലിയുകയായിരുന്നു. നാല് വിക്കറ്റ് പിഴുത ഹർഷിത് റാണ പരിശീലകൻ ഗംഭീറിന്‍റെ പ്രതീക്ഷ കാത്തു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്കായി മുൻനിര ബാറ്റർമാർ മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് ആദ്യ വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി. ഒമ്പതാം ഓവറിൽ സ്കോർ 61ൽ നിൽക്കേ, 29 റൺസടിച്ച ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് തകർത്തു. 16-ാം ഓവറിൽ മാർഷിനെ (41) അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. ഇതോടെ സ്കോർ രണ്ടിന് 88. ക്ഷമയോടെ കളിച്ച മാത്യു ഷോർട്ടിനെ വാഷിങ്ടൺ സുന്ദർ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. 52 പന്തിൽ 41 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.


മാറ്റ് റെൻഷോക്കൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കിയ അസക്സ് കാരി (24), ഹർഷിത് റാണയുടെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറി. അർധ സെഞ്ച്വറി പിന്നിട്ട റെൻഷോയെ 37-ാം ഓവറിൽ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കി. 58 പന്തിൽ 56 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നീടെത്തിയവരിൽ കൂപ്പർ കൊണോലിക്ക് (23) മാത്രമാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്താനായത്. മിച്ചൽ ഓവൻ (1), മിച്ചൽ സ്റ്റാർക് (2), നേഥൻ എല്ലിസ് (16), ജോഷ് ഹെയ്സൽവുഡ് (0), ആദം സാംപ (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടചെ സ്കോർ. ഇന്ത്യക്കായി ഹർഷിത് നാല് വിക്കറ്റ് നേടിയപ്പോൾ രണ്ട് വിക്കറ്റ് സുന്ദർ സ്വന്തമാക്കി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ചുവപ്പൻ വസന്തം! അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വർണവിസ്മയങ്ങളോടെ 2026 ഫിഫ ലോകകപ്പിന് ആവേശത്തുടക്കം; ഉദ്ഘാടനച്ചടങ്ങ് കൊഴുപ്പിച്ച് ഷക്കീറയും സംഘവും, മെക്സിക്കോയ്ക്ക് ആദ്യ ജയം

Leave a Comment

error: Content is protected !!