വാഷിങ്ടൺ/തെഹ്റാൻ: ഹുർമൂസ് കടലിടുക്കിന് സമീപം യു.എസ് സൈന്യത്തിന്റെ അപ്പാഷെ ഹെലികോപ്റ്റർ (Apache Helicopter) ഇറാൻ സേന വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിൽ ശക്തമായ തിരിച്ചടി വ്യോമാക്രമണവുമായി അമേരിക്കൻ സൈന്യം. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറുകൾക്കായി ശ്രമിക്കുന്നതിനിടെയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സൈനിക നീക്കമുണ്ടായിരിക്കുന്നത്.
ആക്രമണ പശ്ചാത്തലവും യു.എസ് നടപടിയും: ഹുർമൂസ് കടലിടുക്കിന് സമീപം യു.എസ് ആർമിയുടെ അപ്പാഷെ ഗൺഷിപ്പ് ഹെലികോപ്റ്റർ തകർന്നുവീണത് ഇറാന്റെ ഡ്രോൺ ഇടിച്ചതിനെത്തുടർന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് മനഃപൂർവ്വം ചെയ്തതാണോ എന്ന് വ്യക്തമല്ല. ഇതിന് മറുപടിയായാണ് യു.എസ് എയർഫോഴ്സിന്റെയും നേവിയുടെയും യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി ഇറാനിൽ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയത്.
ഹുർമൂസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ സൈറ്റുകൾ എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. ദക്ഷിണ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, ജാസ്ക്, ഖഷം ദ്വീപ് എന്നിവിടങ്ങളിൽ തുടർച്ചയായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. സിരിക്കിലെ ബെമാനി ജില്ലയിലുള്ള രണ്ട് വാട്ടർ ടാങ്കുകൾ തകരുകയും ടെലികമ്മ്യൂണിക്കേഷൻ ടവറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനെതിരെയുള്ള തങ്ങളുടെ ‘സ്വയം പ്രതിരോധ ആക്രമണങ്ങൾ’ പൂർത്തിയായതായി യു.എസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
മേഖലയിലെ മറ്റ് ആക്രമണങ്ങൾ: ഇതിനുപിന്നാലെ കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ എന്നീ രാഷ്ട്രങ്ങൾക്ക് നേരെയും ആക്രമണങ്ങളുണ്ടായി. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ കുവൈത്തിനുനേരെ ഉണ്ടായ ആക്രമണത്തിൽ അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി കുവൈത്ത് സൈന്യം വ്യക്തമാക്കി. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. (ജൂൺ 3-ന് കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ മുൻപത്തെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു).
ഇറാന്റെ പ്രതികരണം: പുതിയ ആക്രമണ പരമ്പരയ്ക്ക് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തി. അമേരിക്ക തെഹ്റാന്റെ ‘ദൃഢനിശ്ചയത്തെ’ പരീക്ഷിക്കാനാണ് മുതിരുന്നതെന്നും ഇറാന്റെ സായുധ സേന ഒരു ആക്രമണവും മറുപടിയില്ലാതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

















